Tuesday, October 13, 2009

നിറമാറ്റം (കവിത)





മഞ്ഞ പ്ലാവില വീണപ്പോള്‍
പച്ച പ്ലാവില ചിരിച്ചു
വീഴ്ച്ചയുടെ താളം കേട്ടിട്ടോ
മഞ്ഞ നിറത്തിന്‍ വീഴ്ച്ച കണ്ടിട്ടോ
ആയിരുന്നില്ല പച്ചയുടെ പൊട്ടിച്ചിരി

മഞ്ഞ പച്ചയായിരുന്നു ചുരുക്കത്തില്‍
പച്ച മഞ്ഞയുമാകും ഒടുക്കത്തില്‍
ഈ നിറം മാറ്റങ്ങളെല്ലാം ഒരു നാള്‍
സമയം എന്ന വിശുദ്ധ ബലികല്ലില്
കാലം എന്ന കാലനാല്‍ കുരുതി ചെയ്യപ്പെടും

ഈ നിറം മാറ്റങ്ങള്‍ ഒക്കെയും കാലത്തിന്‍ സത്യമോ
ഇന്നത്തെ പച്ച നാളെ മഞ്ഞയാകാം
ഇന്നത്തെ വെള്ള നാളെ ചുവപ്പുമാകാം
മാറ്റം എന്ന മാറാത്ത സത്യത്തെ നോക്കി
പച്ച പ്ലാവില പൊട്ടിച്ചിരിച്ചു......
സത്യമറിയും ബെലിയാടിനെപ്പോലെ.....

Sunday, September 20, 2009

എന്‍റെ പ്രിയ സുഹൃത്ത് വേണുവിന്‍റെ കവിത.

എന്‍റെ പ്രിയ സുഹൃത്ത് വേണുവിന്‍റെ കവിത.

മാപ്പ്....

മാപ്പ് , ഈ വാക്ക് എന്നെ ലജ്ജിപ്പിക്കുന്നു.
ചെയ്ത തെറ്റുകള്ക്കുള്ള പരിഹാരമാണോ ഈ വാക്ക്.

മാപ്പ്, ഈ വാക്ക് എന്നിലെ കുറവുകളെ ഓര്മിപ്പിക്കുന്നു.
മാപ്പ്, ഈ വാക്ക് ഞാന് ആര് എന്ന് കുത്തിനോവിക്കുന്നു.

ഈ വാക്ക് ഇല്ലാതെ, ഈ ശബ്ധമില്ലാത്തെ ഒന്ന് കരയുവാന് ഞാന് ആഗ്രഹിക്കുന്നു
കാരണം ഈ വാക്കിനെ ഞാന്‍ വെറുക്കുന്നു.
കാരണം മറ്റൊന്നുമല്ല, ഈ വാക്ക്
ഞാനെത്ര നീചന്‍ എന്ന് എന്നെ ഓര്‍മിപ്പിക്കുന്നു.
എങ്കിലും കാലമേ എനിക്ക് മാപ്പ് തരൂ..... മാപ്പ്.

Friday, September 18, 2009

എന്താണ്‌ നാര്‍കോ പരിശോധന?

കുറ്റാന്വേഷണ ഏജന്‍സികള്‍ തെളിവ് ശേഖരിയ്ക്കാനായി ചെയ്യുന്ന നാര്‍ക്കോ പരിശോധന എന്താണ്? കേരളത്തിലെ അഭയ കൊലക്കേസുമായി ബന്ധപ്പെട്ട് ഏരെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് നാര്‍കോ പരിശോധന എന്ന ശാസ്‌ത്രീയപരിശോധനാ രീതി.

നാര്‍കോ അനാലിസിസ് എന്ന വാക്ക് നാര്‍ക് എന്ന ഗ്രീക്ക് പദത്തില്‍ നിന്ന് ഉണ്ടായതാണ്. അനസ്തേഷ്യ എന്നാണ് ഈ ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം.

കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെടുന്നവരില്‍ ട്രൂത്ത് സിറം എന്നറിയപ്പെടുന്ന മരുന്നുകള്‍ കുത്തിവച്ച് സത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഉപയോഗിക്കുന്ന ഒരു ശാസ്‌ത്രീയ പരിശോധനയാണിത്‌.

ഏറെക്കാലം മുമ്പേതന്നെ കുറ്റാന്വേഷണത്തിനായി നാര്‍കോ പരിശോധനയെ അവലംബിക്കുന്നത്‌ സംബന്ധിച്ച്‌ നിയമജ്ഞര്‍ക്കിടയില്‍ത്തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. ഇന്ന്‌ സാധാരണ ജനങ്ങള്‍ക്കുപോലും അറിയാവുന്ന ഒന്നാണ്‌ നാര്‍കോ അനാലിസിസ്‌ എന്ന വാക്ക്‌.

പോളീഗ്രാഫ്‌, ബ്രെയിന്‍മാപ്പിങ്‌, നാര്‍കോ അനാലിസിസ്‌ എന്നിവയാണ്‌ സത്യം പുറത്തുകൊണ്ടുവരാനായി കൂടുതലും അവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍. എന്നാല്‍ സത്യം പൂര്‍ണമായും പുറത്തുകൊണ്ടുവരാന്‍ ഇവയില്‍ ഏതിനെങ്കിലും കഴിയുമെന്ന്‌ ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടില്ല.

എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കുറ്റകൃത്യം ചെയ്തതുമായി ബന്ധപ്പെട്ട തെളിവുകളിലേയ്ക്ക് വഴികാട്ടാന്‍ ഇത് സഹായകമാവുമെന്നതിനാലാണ് ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ഇത് കുറ്റാന്വേഷണത്തിന്റെ ഭാഗമായി അനുവദിയ്ക്കപ്പെട്ടിട്ടുള്ളത്.

സത്യം പറയാന്‍ പ്രേരിപ്പിക്കുന്ന അഥവാ കള്ളം പറയാനുള്ള വ്യക്തികളുടെ ഭാവനയെയും മാനസിക ചോദനയെയും നിയന്ത്രിക്കുന്ന ട്രൂത്ത്‌ സിറം എന്നറിയപ്പെടുന്ന മരുന്നുകള്‍ കുത്തിവച്ചാണ്‌ നാര്‍കോ പരിശോധന നടത്തുന്നത്‌.

ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം വിലക്കുകളില്ലാതെ ആത്മനിയന്ത്രണമില്ലാതെ സത്യസന്ധമായി ഉത്തരം നല്‍കത്തക്ക രീതിയില്‍ വ്യക്തികളുടെ തലച്ചോറില്‍ രാസമാറ്റമുണ്ടാക്കാന്‍ ഈ മരുന്നുകള്‍ക്ക്‌ കഴിയുന്നു. എന്നാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണായും സത്യമാണെന്ന്‌ ഉറപ്പിക്കുകയും വയ്യ.

പലപ്പോഴും സത്യത്തിലേയ്‌ക്കുള്ള ചില സൂചനകള്‍ ഇവയില്‍ നിന്ന് ലഭിയ്ക്കും. ആ പ്രതീക്ഷയിലാണ്‌ പലപ്പോഴും അന്വേഷണോദ്യോഗസ്ഥര്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നത്‌. അല്ലായെങ്കില്‍ ലോക്കപ്പും മര്‍ദ്ദനവും ഒന്നും ഇല്ലാതെ കുറ്റങ്ങള്‍ തെളിയിക്കാന്‍ നാര്‍കോ പരിശോധന ഒന്നുമാത്രം മതിയാകുമായിരുന്നു.

വേണ്ടത്ര മുന്‍കരുതലില്ലാതെ ഈ ട്രൂത്ത്‌ സിറങ്ങള്‍ കുത്തിവച്ചാല്‍ മരണം വരെ സംഭവിക്കാനിടയുണ്ട്‌. അതുകൊണ്ടുതന്നെ ലോകമൊട്ടുക്കും ഇതിന്റെ സ്വീകാര്യതയെക്കുറിച്ച്‌ ഏറെ ചര്‍ച്ചകള്‍ നടന്നിട്ടുമുണ്ട്‌. ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ അസ്വാസ്ഥ്യങ്ങളുള്ളവരില്‍ വളരെ സൂക്ഷിച്ചുമാത്രമേ ഈ പിരശോധന നടത്താന്‍ പാടുള്ളു.

1943ല്‍ സ്റ്റീഫന്‍ ഹോഴ്‌സിലി പ്രസിദ്ധീകരിച്ച "നാര്‍കോ അനാലിസിസ്‌ എ ന്യൂ ടെക്‌നിക്‌ ഇന്‍ ഷോര്‍ട്‌ കട്ട്‌ സൈക്കോതെറാപ്പി" എന്ന പുസ്‌തകത്തിലാണ്‌ മനശാസ്‌ത്ര ചികിത്സാരീതിയെന്ന്‌ വിശേഷിപ്പിച്ച്‌ നാര്‍കോ പരിശോധനയെക്കുറിച്ച്‌ ആദ്യമായി പ്രതിപാദിക്കുന്നത്‌. ചില പ്രത്യേക മരുന്നുകള്‍ കുത്തിവയ്‌ക്കുമ്പോള്‍ വ്യക്തികള്‍ തടസ്സമില്ലാതെ എല്ലാകാര്യങ്ങളും സംസാരിക്കുമെന്ന്‌ സന്ദര്‍ഭവശാല്‍ ഹോഴ്‌സിലി കണ്ടെത്തുകയായിരുന്നു.

ഈ മരുന്നുകള്‍ കുത്തിവയ്‌ക്കുന്നയാള്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ പലതിനും കൃത്യമായ ഉത്തരം പറയുന്നതായും കണ്ടെത്തി.

നാര്‍ക്കോട്ടിക്കുകളാണ്‌ പലപ്പോഴും ട്രൂത്ത്‌ സിറങ്ങളായി ഉപയോഗിക്കുന്നത്‌. ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിച്ച്‌. വേദനയില്ലാതെ ഉറക്കത്തിനും മയക്കത്തിനുമിടയിലുള്ള ഒരവസ്ഥയിലേക്ക്‌ മനുഷ്യനെ എത്തിക്കാന്‍ കഴിവുള്ളവയാണ്‌ നാര്‍ക്കോട്ടിക്കുകള്‍.

മയക്കത്തിനും ഉറക്കത്തിനും ഇടയിലുള്ള ഒരു പ്രത്യേക അവസ്ഥയിലാണ്‌ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ആത്മനിയന്ത്രണമില്ലാതെ വ്യക്തികള്‍ ഉത്തരം നല്‍കുന്നത്‌. മരുന്നിന്റെ സ്വാധീനം നിലച്ചുകഴിഞ്ഞാല്‍ എന്താണ്‌ പറഞ്ഞതെന്ന്‌ ഈ വ്യക്തിക്ക്‌ ഓര്‍ത്തെടുക്കാന്‍ കഴിയില്ല.

1992ല്‍ ടെക്‌സസിലെ റോബര്‍ട്ട്‌ ഹൗസ്‌ എന്ന മാതൃ-ശിശു രോഗവിദഗ്‌ധന്‍ സ്‌കോപോലമിന്‍ എന്ന മരുന്ന്‌ രണ്ട്‌ തടുപുള്ളികളില്‍ ഉപയോഗിച്ചതോടെയാണ്‌ നാര്‍കോ അനാലിസിസ്‌ കുറ്റാന്വേഷണ രംഗത്ത്‌ ഉപയോഗിച്ച്‌ തുടങ്ങിയത്‌.

ക്വട്ടേഷന്‍ സംഘങ്ങളെക്കൊണ്ട് അഹിംസാ പ്രതിജ്ഞയെടുപ്പിക്കുന്നതുപോലെ

അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും ഗംഭീരമായ സംഗതിയെന്തെന്ന് ചോദിച്ചാല്‍ സ്‌കൂള്‍കുട്ടികള്‍ക്കു പോലും സംശയമുണ്ടാകില്ല-നിയമസഭാംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കിയതുതന്നെ.. ആരാണ് അതുണ്ടാക്കിയത്? നിയമസഭാംഗങ്ങള്‍തന്നെ. എന്താണ് പെരുമാറ്റച്ചട്ടത്തിലുള്ളത്? സഭയില്‍ സ്​പീക്കറെ വന്ദിക്കണം, സഭയില്‍ മുദ്രാവാക്യം വിളിക്കരുത്, നടുത്തളത്തിലിറങ്ങരുത്, രേഖകള്‍ വലിച്ചുകീറരുത്, പ്രസംഗങ്ങള്‍ തടസ്സപ്പെടുത്തരുത്, സ്​പീക്കര്‍ പറയുന്നത് അനുസരിക്കണം....രാവിലെ കുളിക്കണം, അലക്കിയ വസ്ത്രം ധരിക്കണം....

ആര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നോ ? ഇല്ല, ആര്‍ക്കുമില്ല.. ശമ്പളംകൂട്ടാനുള്ള ബില്‍ പാസ്സാക്കുന്ന അതേ ഐക്യത്തോടെ പെരുമാറ്റച്ചട്ടവും അംഗീകരിച്ചു. ആ പറഞ്ഞതൊന്നും ചെയ്യാനല്ലെങ്കില്‍പിന്നെ സഭയില്‍ വരുന്നതെന്തിന് എന്നാരും ചോദിച്ചില്ല.
ബില്‍ പാസ്സാക്കുമ്പോള്‍ എന്താണ് അംഗങ്ങള്‍ ചെയ്തുകൊണ്ടിരുന്നത് ? പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു.. സഭയുടെ നടുത്തളത്തില്‍നിന്നുകൊണ്ടുതന്നെ പ്രസംഗം തടസ്സപ്പെടുത്തുക, സ്​പീക്കറെ അനുസരിക്കാതിരിക്കുക, രേഖകള്‍ കീറിയെറിയുക തുടങ്ങിയ ദിനകര്‍മങ്ങള്‍ മുടങ്ങാതെ അനുഷ്ഠിക്കുന്നുണ്ടായിരുന്നു.

ജനപ്രതിനിധികള്‍ക്ക് സഭയില്‍ പെരുമാറ്റച്ചട്ടമുണ്ടാക്കുന്നത്, ക്വട്ടേഷന്‍ സംഘങ്ങളെക്കൊണ്ട് അഹിംസാ പ്രതിജ്ഞയെടുപ്പിക്കുന്നതുപോലെ ഫലപ്രദമാണെന്നാണ് പൊതുവായ അഭിപ്രായം.

കൊണ്ഗ്രസ്സിലെ ഫൈവ് സ്റ്റാര്‍ മന്ത്രിമാര്‍

കോണ്‍ഗ്രസ്ഭരണം കാരണം രാജ്യം വമ്പിച്ച പുരോഗതി കൈവരിച്ചുവെന്നാണ് തിരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിക്കാര്‍ വോട്ടര്‍മാരോട് പറഞ്ഞിരുന്നത്. ജനം വിശ്വസിച്ചുവോ എന്നറിയില്ല. എന്നാല്‍ സംഗതി സത്യമാണെന്നാണ് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായിരുന്ന ശശി തരൂര്‍ ധരിച്ചിരുന്നത്. സദാ വിദേശത്തായിരുന്നതുകൊണ്ട് ഇവിടത്തെ കൃത്യവിവരമൊന്നും അദ്ദേഹത്തിന് അറിയുമായിരുന്നില്ലല്ലോ. ജനങ്ങളെ മുഴുവന്‍ ഫൈവ് സ്റ്റാറില്‍ താമസിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിക്ക് തല്‍ക്കാലം അവര്‍ക്കുവേണ്ടി ജനപ്രതിനിധികള്‍ക്കെങ്കിലും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കാനാവുമെന്നാണ് അദ്ദേഹം കരുതിയത്.

ശശി തരൂരും എസ്.എം.കൃഷ്ണയും മാത്രമാണ് പഞ്ചനക്ഷത്രത്തില്‍ കിടന്നത് എന്ന് ധരിക്കരുത്. വിവിധ പാര്‍ട്ടികളില്‍പെട്ട 74 എം.പി.മാര്‍ പഞ്ചനക്ഷത്രത്തിലാണ് അന്തിയുറങ്ങിയത് എന്ന് കേള്‍ക്കുന്നു. പാര്‍ലമെന്റില്‍ മന്ത്രി നല്‍കിയ ഉത്തരമൊന്നുമല്ല. മാധ്യമഭീകരരുടെ വെളിപ്പെടുത്തലാണ്. ഇവരില്‍ രണ്ടു പേരോട് മാത്രം -ശശിയോടും കൃഷ്ണയോടും- അവിടെനിന്ന് ഇറങ്ങാന്‍ ഉത്തരവിട്ട പ്രണബ് മുഖര്‍ജിയുടെ നടപടി കടുത്ത വിവേചനമായിപ്പോയി. പഞ്ചനക്ഷത്രത്തില്‍ കുറഞ്ഞ ഒരിടത്തും അന്തിയുറങ്ങിയിട്ടില്ലാത്തവരാണ് ഇവര്‍. വോട്ടെടുപ്പുകാലത്ത് തുക്കട ഹോട്ടലുകളില്‍ കിടന്ന് ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ ക്ഷീണം തീര്‍ക്കാന്‍മാത്രം അഞ്ചുവര്‍ഷമെങ്കിലും പഞ്ചനക്ഷത്രത്തില്‍ ഉറങ്ങേണ്ടിവരും. അഞ്ചുവര്‍ഷം പോകട്ടെ, ആറുമാസമെങ്കിലും ഫൈവ് സ്റ്റാറില്‍ താമസിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെയെന്ത് സോഷ്യലിസമാണാവോ ഇവിടെ ഉണ്ടാക്കിയത്. ആരോട് ചോദിക്കാന്‍ !

ഒരു ഒന്നൊന്നര ക്വട്ടേഷന്‍

ഒരു ആഭ്യന്തരമന്ത്രി വല്ലതും ഉപദേശിച്ചാല്‍ കുറച്ചെങ്കിലും അനുസരിക്കാനുള്ള ബാധ്യത മാധ്യമഭീകരന്മാര്‍ക്കും ഉണ്ട്. പോലീസിനെപ്പോലെ ആയിക്കൂടല്ലോ അവരും. ക്വട്ടേഷന്‍ ഗുണ്ടകള്‍ക്കുള്ള സാമൂഹികാവബോധമെങ്കിലും മാധ്യമ ഗുണ്ടകള്‍ക്ക് വേണ്ടേ? കൊലപാതകമായാലും അതിനേക്കാള്‍ ഡോസ് കുറഞ്ഞ മറ്റേതെങ്കിലും കുറ്റകൃത്യമായാലും അന്വേഷണം നടത്താനുള്ള ചുമതല പോലീസിനുള്ളതാണ്. ഒരിടത്തും ഒരു മാധ്യമവും ഈ പണി ഏല്‍ക്കില്ല. പോലീസ് അന്വേഷണത്തില്‍ വല്ല പഴുതോ വീഴ്ചയോ ഉണ്ടോ എന്ന് നോക്കുന്ന പണിയേ മാധ്യമങ്ങള്‍ക്കുള്ളൂ. കോടിയേരി ആഭ്യന്തരമന്ത്രിയായതുകൊണ്ടൊന്നും അത് വേണ്ടെന്നുവെക്കാന്‍ വയ്യല്ലോ. ഈ പണി മാധ്യമങ്ങള്‍ ചെയ്യുന്നത് കണ്ട് ഞെട്ടിയാണ് ആഭ്യന്തരമന്ത്രി മാധ്യമദ്വാരാതന്നെ മാധ്യമങ്ങള്‍ക്ക് ഉപദേശം നല്‍കിയത്.

മാധ്യമങ്ങള്‍ യാതൊന്നും അന്വേഷിക്കേണ്ട എന്നില്ല. ഭരിക്കുന്നത് യു.ഡി.എഫോ മറ്റോ ആണെങ്കില്‍ എന്തും അന്വേഷിക്കാം. നമ്മളാണ് ഭരിക്കുന്നതെങ്കില്‍ ഏതെല്ലാം സംഗതികളാണ് അന്വേഷിക്കേണ്ടത് എന്ന് പാര്‍ട്ടി സെക്രട്ടറി അതത് സമയത്ത് നിര്‍ദേശിക്കും.. ഉദാഹരണത്തിന്, പോള്‍ മുത്തൂറ്റ് എങ്ങനെ മരിച്ചു, ആരാണദ്ദേഹത്തെ കുത്തിയത് എന്നൊക്കെ പോലീസ് കണ്ടെത്തിക്കൊള്ളും. അന്വേഷണനടപടികള്‍ വിശദീകരിക്കാന്‍ കൊലക്കേസ് ഒന്നിന് പോലീസ് ഐ.ജി. ഒന്നും പാര്‍ട്ടി സെക്രട്ടറി രണ്ടും പത്രസമ്മേളനങ്ങള്‍ നടത്തും. പത്രക്കാരും ടി.വി.ക്കാരും ഇതപ്പടി അക്ഷരംപ്രതി റിപ്പോര്‍ട്ട് ചെയ്താല്‍മതി, വേറെ ഇടപെടേണ്ട. എന്നാല്‍, പോള്‍ മുത്തൂറ്റ് മാന്‍കിടാവിനെപ്പോലെ സല്‍സ്വഭാവിയായ സത്യക്രിസ്ത്യാനിയാണോ പച്ചവെള്ളം ചവച്ചരച്ചാണോ കുടിക്കാറുള്ളത്, ബൈബിളില്‍ പറഞ്ഞതുപോലുള്ള സദാചാരക്കാരനാണോ കൈയിലുള്ള കാശൊക്കെ വീട്ടുവളപ്പിലെ മരത്തില്‍നിന്ന് പറിച്ചെടുത്തതാണോ ഏതെല്ലാം ക്വട്ടേഷന്‍ ഗുണ്ടകള്‍ക്കാണ് പ്രതിപക്ഷത്തുള്ളവരുമായി ബന്ധമുള്ളത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് മാധ്യമങ്ങളാണ്. പോലീസിന് ഇതിനൊന്നും സമയം കിട്ടിയെന്ന് വരില്ല.

എന്ത് ചെയ്യരുതെന്ന് ഉപദേശിച്ചോ കൃത്യം നാലാംനാള്‍ അതുതന്നെ ചെയ്തു മാധ്യമശ്രേഷ്ഠന്മാര്‍. പോള്‍ മുത്തൂറ്റിനെ കുത്താനുപയോഗിച്ചതെന്ന് പറയപ്പെടുന്ന കത്തി പോലീസ് പറഞ്ഞുണ്ടാക്കിച്ചതാണെന്ന അവരുടെ കണ്ടുപിടിത്തം ടെലിവിഷനില്‍ കേട്ട് കുറെ ശുദ്ധാത്മാക്കള്‍ ഞെട്ടിയിട്ടുണ്ടാകണം. പോലീസുകാരോ ജയരാജവിജയന്മാരോ ഒന്നും അതുകേട്ട് ഞെട്ടുകയില്ല. മാധ്യമ അജ്ഞന്മാര്‍ക്കുണ്ടോ പോലീസ് അന്വേഷണത്തിന്റെ വഴിക്രമങ്ങളെക്കുറിച്ച് സാമാന്യബോധം! വെറുതെ ആരെയെങ്കിലും പിടിച്ച് രണ്ടിടി കൊടുത്ത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കൊണ്ടുവന്ന് കുറ്റം സമ്മതിപ്പിച്ചാലൊന്നും കോടതി ശിക്ഷിക്കുകയില്ല. സകല തെളിവും ഹാജരാക്കിയാലും സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നവരാണ് കോടതിയിലിരിക്കുന്നത്. തെളിവും സാക്ഷിയും വേണം. ഇതെല്ലാം അനായാസം കിട്ടുമെന്നായിരിക്കും മാധ്യമറിപ്പോര്‍ട്ടര്‍മാരുടെ വിചാരം. അവര്‍ക്ക് അങ്ങനെ മതിയല്ലോ. വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയതാണെന്ന മുന്‍കൂര്‍ ജാമ്യത്തില്‍ 'ലോകാവസാനം നാളെ' എന്നും റിപ്പോര്‍ട്ട് അടിക്കാം. ആരും നിഷേധിക്കില്ല. അതുപോലെയല്ല കോടതി. അവിടെ സാക്ഷിവേണം, മൊഴി വേണം, തെളിവ് വേണം, തൊണ്ടി വേണം. അതെല്ലാം തരാതരംപോലെ ശാസ്ത്രീയമായി ഉണ്ടാക്കുന്നതും പോലീസിന്റെ പണി തന്നെ. തെളിവില്ലെങ്കില്‍ തെളിവുണ്ടാക്കും. തൊണ്ടിയില്ലെങ്കില്‍ അതുമുണ്ടാക്കും.

പോള്‍ മുത്തൂറ്റിനെ കൊന്നത് പിച്ചാത്തി പോലുള്ള പോലീസ് ഫ്രന്‍ഡ്‌ലി ആയുധം ഉപയോഗിച്ചായത് ഭാഗ്യം. വല്ല തോക്കും ഉപയോഗിച്ചായിരുന്നു പഹയന്മാര്‍ അതു ചെയ്തിരുന്നതെങ്കില്‍ കാരി സതീശനെപ്പോലൊരു ഗതികെട്ടവന്റെ കട്ടിലിനടിയില്‍ നിന്ന് എങ്ങനെ എ.കെ. 47 തോക്കും അതിന്റെ ഉണ്ടയുമൊക്കെ വീണ്ടെടുക്കാനാകും? പറ്റില്ല പറ്റില്ല. 'ട' ആകൃതിയുള്ള കത്തിയില്‍ നിന്നുള്ള കുത്താണ് മരണകാരണം എന്ന് റെക്കോഡാക്കിയതാണ് ഈ പൊല്ലാപ്പിന് കാരണം. വെറും പിച്ചാത്തിയായിരുന്നുവെങ്കില്‍ കാരി സതീശന്റെ അടുക്കളയില്‍ നിന്ന് പിടിച്ചെടുത്താല്‍ മതിയാകുമായിരുന്നു. അവന്റെയൊരു 'ട' ആകൃതി. ഇത്തരം കത്തികള്‍ കൊല്ലനെക്കൊണ്ട് പ്രത്യേകം പറഞ്ഞുണ്ടാക്കിക്കുകയല്ലാതെന്ത് ചെയ്യും. എല്ലായിനം കത്തികളുടെയും ഓരോ സ്‌പെസിമെന്‍ ഓരോ സ്റ്റേഷനിലും ഉണ്ടെങ്കില്‍ വളരെ സൗകര്യപ്രദമാകുമായിരുന്നു. മുന്‍കാല യു.ഡി.എഫ്. സര്‍ക്കാര്‍ അതിന് നടപടിയെടുക്കാഞ്ഞതാണ് ഇപ്പോള്‍ ഈ വീഴ്ച ഇടതുസര്‍ക്കാറിനുണ്ടാകാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടാന്‍ ഒരു മാധ്യമവും ഇവിടെയുണ്ടായതുമില്ല. ആകപ്പാടെ ഒരു വീഴ്ചയേ പറ്റിയുള്ളൂ. കത്തി വല്ല കുളത്തിലോ കുണ്ടിലോ എറിഞ്ഞെന്ന് പറയിച്ചിരുന്നെങ്കില്‍ പോലീസിനുതന്നെ ആരും കാണാതെ അതങ്ങ് മുങ്ങിയെടുക്കാമായിരുന്നു. ആ ബുദ്ധി അപ്പോള്‍ ഉദിച്ചില്ല.

'ട' ആകൃതി കത്തി ആര്‍.എസ്.എസ്സുകാരാണ് ഉപയോഗിക്കാറെന്ന രഹസ്യവിവരം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ നാഗ്പുര്‍ ആസ്ഥാനത്തുനിന്ന് ചോര്‍ത്തിയതാണോ അതല്ല വിവരാവകാശനിയമപ്രകാരം സംഘടിപ്പിച്ചതാണോ എന്ന് വ്യക്തമല്ല. 'ട' ആകൃതിക്ക് നാസികളുടെ സ്വസ്തിക പോലെ ഹിന്ദുത്വഫാസിസവുമായി എന്തോ ബന്ധമുണ്ട്. അതുകൊണ്ട് അത്തരം കത്തികള്‍ കമ്യൂണിസ്റ്റുകാരും മറ്റുമതേതരക്കാരുമൊന്നും ഉപയോഗിക്കുകയില്ല. സി.പി.എമ്മുകാര്‍ അരിവാള്‍ ആണ് ഉപയോഗിക്കുക, അത് പാര്‍ട്ടിപതാകയില്‍ തന്നെയുണ്ട്. കോണ്‍ഗ്രസ്സുകാര്‍ ഗാന്ധിജിയുടെ ഊന്നുവടിയുടെ ആകൃതിയിലുള്ള അഹിംസാത്മക കത്തിയാവണം ഉപയോഗിക്കുന്നത്. കെ. സുധാകരനോട് ചോദിച്ചാല്‍ കൃത്യവിവരം ലഭിക്കും.

മാധ്യമങ്ങള്‍ പറയുന്ന അത്ര മോശക്കാരല്ല കേട്ടോ ഈ ക്വട്ടേഷന്‍ തൊഴിലാളികള്‍.. മനുഷ്യസ്നേഹംകൊണ്ട് നിക്കക്കള്ളിയില്ലാത്തവരും അവരിലുണ്ടെന്ന് പോള്‍ മുത്തൂറ്റ് കേസിലെ പോലീസ് കണ്ടെത്തല്‍ വായിച്ചാല്‍ മനസ്സിലാകും. പാതിരാത്രിയില്‍ വഴിയാത്രക്കാരനെ തട്ടിവീഴ്ത്തി ഒരു വാഹനം നിര്‍ത്താതെ പോകുന്നതുകണ്ടാല്‍ ഏറിയാല്‍ പോലീസിനെ വിളിച്ചറിയിക്കുകയേ ക്വട്ടേഷന്‍കാരല്ലാത്ത സാധാരണക്കാര്‍ ചെയ്യാറുള്ളൂ. ക്വട്ടേഷന്‍കാര്‍ എന്താണ് ചെയ്തത് ? ആ അനീതിയും അധര്‍മവും അവര്‍ക്ക് കണ്ടുസഹിക്കാനായില്ല. വേറൊരു വാഹനത്തില്‍ കുതിച്ചുപാഞ്ഞ് കുറ്റവാളിയെ കണ്ടെത്തി തല്‍ക്ഷണം കുത്തിക്കൊല്ലുകയാണ് ചെയ്തത്. സാധാരണഗതിയില്‍ വന്‍തുക വാങ്ങിമാത്രം നടത്തുന്ന കൊലയാണ് അവര്‍ ഏതോ അജ്ഞാതനുവേണ്ടി തീര്‍ത്തും സൗജന്യമായി ചെയ്തുകൊടുത്തത്. എന്തൊരു നീതിബോധം. പോലീസ് കണ്ടെത്തലിനെ ഉറച്ചുവിശ്വസിക്കുന്ന രണ്ടുപേര്‍ എന്തായാലും കേരളത്തിലുണ്ട്- കോടിയേരിയും പിണറായിയും. ബാക്കിയുള്ളവരെ ക്രമേണ വിശ്വസിപ്പിക്കാം. സഖാവ് പിണറായി പറഞ്ഞതുപോലെ, പോലീസിന്റെ ഈ കണ്ടെത്തലിനെ അഭിനന്ദിച്ചില്ലെന്നത് പോകട്ടെ അപകീര്‍ത്തിപ്പെടുത്താനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. അതിനാണ് അവര്‍ ചാര സിനിമകളിലെ നായകന്മാരുടെ വേഷംകെട്ടി പാവം കൊല്ലനെ കുളത്തിലിറക്കിയത്.

ഇതിന്റെ പിന്നില്‍ ആരുടെ ക്വട്ടേഷനാണ് ഉള്ളതെന്ന് പോലീസ് അന്വേഷിക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടിയേരിയുടെ പോലീസിന് ഇതുവരെ അതിനുള്ള ധൈര്യം ഉണ്ടായിട്ടില്ല. ഇനിയെങ്കിലും ചാനലുകാരെ പിടിച്ച് ലോക്കപ്പിലിട്ട് രണ്ടുകൊടുക്കാന്‍ പോലീസിന് ധൈര്യമുണ്ടാകട്ടെ. ഗുണ്ടകളെ സഹായിക്കുന്ന മാധ്യമക്കാരെയും ഗുണ്ട ആക്ടിന്റെ പരിധിയില്‍ പെടുത്താമോ എന്നുനോക്കണം.. കോടാലി, വെട്ടുകത്തി, മഴു തുടങ്ങിയ സര്‍വ ക്വട്ടേഷന്‍കാരെക്കുറിച്ചും വിവരം ശേഖരിച്ചിട്ടുള്ള പിണറായിക്ക് ഇത് സാധിക്കുമെന്നും മാധ്യമക്കാര്‍ മനസ്സിലാക്കട്ടെ.