Friday, September 18, 2009

കൊണ്ഗ്രസ്സിലെ ഫൈവ് സ്റ്റാര്‍ മന്ത്രിമാര്‍

കോണ്‍ഗ്രസ്ഭരണം കാരണം രാജ്യം വമ്പിച്ച പുരോഗതി കൈവരിച്ചുവെന്നാണ് തിരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിക്കാര്‍ വോട്ടര്‍മാരോട് പറഞ്ഞിരുന്നത്. ജനം വിശ്വസിച്ചുവോ എന്നറിയില്ല. എന്നാല്‍ സംഗതി സത്യമാണെന്നാണ് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായിരുന്ന ശശി തരൂര്‍ ധരിച്ചിരുന്നത്. സദാ വിദേശത്തായിരുന്നതുകൊണ്ട് ഇവിടത്തെ കൃത്യവിവരമൊന്നും അദ്ദേഹത്തിന് അറിയുമായിരുന്നില്ലല്ലോ. ജനങ്ങളെ മുഴുവന്‍ ഫൈവ് സ്റ്റാറില്‍ താമസിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിക്ക് തല്‍ക്കാലം അവര്‍ക്കുവേണ്ടി ജനപ്രതിനിധികള്‍ക്കെങ്കിലും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കാനാവുമെന്നാണ് അദ്ദേഹം കരുതിയത്.

ശശി തരൂരും എസ്.എം.കൃഷ്ണയും മാത്രമാണ് പഞ്ചനക്ഷത്രത്തില്‍ കിടന്നത് എന്ന് ധരിക്കരുത്. വിവിധ പാര്‍ട്ടികളില്‍പെട്ട 74 എം.പി.മാര്‍ പഞ്ചനക്ഷത്രത്തിലാണ് അന്തിയുറങ്ങിയത് എന്ന് കേള്‍ക്കുന്നു. പാര്‍ലമെന്റില്‍ മന്ത്രി നല്‍കിയ ഉത്തരമൊന്നുമല്ല. മാധ്യമഭീകരരുടെ വെളിപ്പെടുത്തലാണ്. ഇവരില്‍ രണ്ടു പേരോട് മാത്രം -ശശിയോടും കൃഷ്ണയോടും- അവിടെനിന്ന് ഇറങ്ങാന്‍ ഉത്തരവിട്ട പ്രണബ് മുഖര്‍ജിയുടെ നടപടി കടുത്ത വിവേചനമായിപ്പോയി. പഞ്ചനക്ഷത്രത്തില്‍ കുറഞ്ഞ ഒരിടത്തും അന്തിയുറങ്ങിയിട്ടില്ലാത്തവരാണ് ഇവര്‍. വോട്ടെടുപ്പുകാലത്ത് തുക്കട ഹോട്ടലുകളില്‍ കിടന്ന് ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ ക്ഷീണം തീര്‍ക്കാന്‍മാത്രം അഞ്ചുവര്‍ഷമെങ്കിലും പഞ്ചനക്ഷത്രത്തില്‍ ഉറങ്ങേണ്ടിവരും. അഞ്ചുവര്‍ഷം പോകട്ടെ, ആറുമാസമെങ്കിലും ഫൈവ് സ്റ്റാറില്‍ താമസിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെയെന്ത് സോഷ്യലിസമാണാവോ ഇവിടെ ഉണ്ടാക്കിയത്. ആരോട് ചോദിക്കാന്‍ !

0 comments: